NRI
ബെർലിൻ: പത്തുപേരെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്ലിനിക്കൽ കെയർടേക്കർ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ വൂർസെലെനിലുള്ള റൈൻ-മാസ് ക്ലിനിക്കിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഉൽറിച്ച് എസ് (45) എന്ന നഴ്സിനെതിരേ 120-ലധികം പുതിയ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ആഹൻ, കൊളോൺ പ്രോസിക്യൂട്ടർമാർ അറിയിച്ചു.
46 മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നു
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 46 മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജോലിഭാരം കുറയ്ക്കാൻ ചെയ്ത ക്രൂരത
നൈറ്റ് ഷിഫ്റ്റുകളിൽ രോഗികളുടെ പരിചരണ ഭാരം കുറയ്ക്കുന്നതിനും ജോലി സമയത്ത് സ്വസ്ഥമായി ഇരിക്കുന്നതിനുമായി, ഗുരുതര രോഗാവസ്ഥയിലുള്ള രോഗികൾക്ക് മാരകമായ അളവിൽ വേദനാസംഹാരികളും ഉറക്കഗുളികകളും നൽകി മയക്കിക്കിടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
പഴയ കേസുകളും അന്വേഷണ പരിധിയിൽ
2023 ഡിസംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങൾക്കാണ് 2025 നവംബറിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇയാൾ 2020 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
തുടർന്ന് 2022 വരെയുള്ള കാലയളവിലെ ദുരൂഹ മരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആഹൻ പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുന്നത്.
കൊളോണിലും അന്വേഷണം വ്യാപിപ്പിച്ചു
2020-ന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന കൊളോണിലെ ആശുപത്രി കേന്ദ്രീകരിച്ചും കൊളോൺ പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ കൂടുതൽ കൊലപാതക കേസുകളിൽ ആഹൻ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ് വ്യക്തമാക്കി.
National
മുംബൈ: സിഗരറ്റ് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവ് രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബ്രയിൽ നടന്ന സംഭവത്തിൽ ജിബ്രാൻ ഇമ്രാൻ ഖാൻ, നിസാർ കാസി എന്നിവർക്കാണ് കുത്തേറ്റത്. സംഭവത്തിൽ ഫർദാം ഇബ്രാഹിം മൻസൂരിക്കെതിരെ (28) പോലീസ് കേസെടുത്തു.
സിഗരറ്റ് വാങ്ങുന്നതിനായി പ്രതി ജിബ്രാൻ ഇമ്രാൻ ഖാനോട് 50 രൂപ ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ജിബ്രാൻ വിസമ്മതിച്ചതോടെ പ്രതി ഇയാളെയും ഒപ്പമുണ്ടായിരുന്ന നിസാർ കാസിയെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.
ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് ഏരിയയിൽ രണ്ട് പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഈജിപ്ഷ്യൻ സ്വദേശിയെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു.
അൽ-റത്ഖ മേഖലയിൽ അതിർത്തിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. ജഹ്റ ഗവർണറേറ്റിലെ കബ്ദിൽ ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.
അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ നിലയിൽ രണ്ട് പ്രവാസികളെ കണ്ടെതുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും മരണപ്പെട്ടതായി പിന്നീട് സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞത്.
പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ജനറൽ ഡയറക്ടറേറ്റ് ഓഫ് ലാൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ഏകോപനം നടത്തി.
ഇതിനിടെ അൽ-റത്ഖയിൽ അതിർത്തിവേലി വഴി കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.
National
ഗുവാഹത്തി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് യുവാക്കളെ ആസാം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവത്തിൽ ആസാമിലെ കച്ചാർ ജില്ലയിൽ നിന്നുള്ള അമ്ജദ് ഹുസൈൻ ലസ്കർ (20), സദ്ദാം ഹുസൈൻ ലസ്കർ (23), റിങ്കു ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നിന് പുലർച്ചെ 2.30ഓടെ പെൺകുട്ടികൾ ധോലൈ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. ആദ്യം പീഡശ്രമം നടന്നുവെന്നാണ് മൊഴി നൽകിയത്.
തുടർന്ന വിശദ അന്വേഷണത്തിൽ ഇവർ ക്രൂര പീഡനത്തിന് ഇരയായതായി കണ്ടെത്തി. പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: കാൽനൂറ്റാണ്ടിലേറെയായി പോലീസിന്റെ കണ്ണ് വെട്ടിച്ചു ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. മധ്യപ്രദേശിൽ ഡോക്ടർ ചമഞ്ഞ് ഒളിവിൽ കഴിഞ്ഞിരുന്ന രേജിന്ദർ ബൈരാഗി (രേജിന്ദർ സിംഗ് യാദവ്, 53) ആണ് ഡൽഹി ക്രൈംബ്രാഞ്ച് സംഘത്തിന്റെ പിടിയിലായത്. ഡോക്ടർ ജട്ക എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഹരിയാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. 1999ൽ വിലങ്ങണിഞ്ഞ നിലയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ടതുമുതൽ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി മാറിമാറി താമസിച്ചു വരുകയായിരുന്നു.
പിന്നീട് മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെത്തുകയായിരുന്നു. ഇവിടെ വ്യാജ വിലാസത്തിൽ ഡോക്ടർ ചമഞ്ഞ് കുടുംബത്തോടൊപ്പം ജീവിതം നയിക്കുകയായിരുന്നു പ്രതി. 1997-ൽ ഡൽഹി ജനക്പുരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് വധശ്രമക്കേസുകളെക്കുറിച്ചുള്ള പുനരന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന വിവരം പുറത്തുവന്നത്. ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളികളെ പിടികൂടാൻ ഡൽഹി പോലീസ് നടത്തുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഈ അറസ്റ്റ്.
Kerala
തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കൈതമുക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിൽവാസം അനുഭവിച്ചിരുന്നു. ഇതിനുശേഷം പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് മലയിൻകീഴിലെ ഒരു വീട്ടിലേക്ക് വിശാഖ് താമസം മാറിയിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രദീപ് കൈയിൽ കരുതിയിരുന്ന വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: കാളവണ്ടിക്ക് ബൈക്ക് യാത്രക്കാർ സൈഡ് നൽകിയില്ലെന്ന് ആരോപിച്ചുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലുണ്ടായ സംഭവത്തിൽ കെരാംപാറ സ്വദേശി ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.
നെൽസൺ, ജെൻസൺ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു .നെൽസൺ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഷെഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തോപ്പുംപടി: എറണാകുളം തോപ്പുംപടിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ. മട്ടാഞ്ചേരി നസ്രത്ത് ഹോളിക്രോസ് നഗർ സ്വദേശി സനമോൾ എം.എ. (31), മുൻ ജീവനക്കാരനായ പള്ളുരുത്തി സ്വദേശി രഞ്ജു സാജ് എബ്രഹാം (23) എന്നിവരാണ് പിടിയിലായത്.
തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് ആണ് പ്രതികൾ പണം തട്ടിയത്. 2022 മേയ് മുതൽ 2025 ഒക്ടോബർ വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ബില്ലിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന സനമോൾ ദിവസേന കവർന്ന പണം രഞ്ജു സാജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
ഉടമയ്ക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്. ഇതേതുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പ് പുറത്തായെന്നറിഞ്ഞ സനമോൾ ഇതിനിടെ വിദേശത്തേക്ക് കടന്നു.
പോലീസ് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ നേപ്പാൾ വഴി സനമോൾ കൊച്ചിയിലെത്തിയതോടെയാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലത്ത് പട്രോളിംഗിനിടെ പോലീസ് ഉദ്യോഗസ്ഥനെ ബൈക്കിടിച്ചു വീഴ്ത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. പത്തനാപുരം മഞ്ഞക്കാല പുത്തന്‍വിള വീട്ടില്‍ നന്ദു (24), ടിടി ഹൗസില്‍ ടിനു (22) എന്നിവരാണ് പിടിയിലായത്.
എഴുകോണ്‍ ചീരങ്കാവ് ബാറിനു സമീപം ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എഴുകോണ്‍ എസ്എച്ച്ഒ ശ്രീകുമാറിനെയാണ് പ്രതികൾ വാഹന പരിശോധനയ്ക്കിടെ പ്രതികള്‍ ഇടിച്ചുവീഴ്ത്തിയത്. വീഴ്ചയില്‍ ശ്രീകുമാറിന് സാരമായ പരിക്കില്ലെന്നാണ് വിവരം.
ബാറിന് സമീപം ചിലർ മദ്യപിച്ച് കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷിക്കാൻ എത്തിയതായിരുന്നു ശ്രീകുമാര്‍. പിന്നാലെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ എസ്എച്ച്ഒയെ ഇടിച്ച് നിലത്തിടുകയായിരുന്നു. പിടിയിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
ബാലുശേരി: കോഴിക്കോട് ബാലുശേരിയിൽ അനധികൃത മദ്യ വിൽപന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. അവിടനല്ലൂർ വടക്കേ നെല്ലിയോട്ട് കണ്ടി ഉണ്ണി നായരുടെ മകൻ ഷൈജു (45) ആണ് പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വ്യാഴാഴ്ച രാവിലെ 11ഓടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. കൂട്ടാലിട നരയംകുളം റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്കൂട്ടറിൽ 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായാണ് ഷൈജു പിടിയിലാകുന്നത്.
സംഭവത്തിൽ അബ്കാരി ആക്ട് വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുത്തു. ഇയാൾ മദ്യവിൽപനയ്ക്കായി ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: ഹരിതകർമസേനയിൽ പ്രവർത്തിക്കുന്ന ദമ്പതികളെ യുവാവ് മർദിച്ചതായി പരാതി. കൊച്ചി കലൂർ ഫ്രീഡം റോഡിൽ മാലിന്യശേഖരണത്തിനെത്തിയ ഹരിതകർമ സേനാംഗങ്ങളായ സിജോ വർഗീസ്, ഭാര്യ എന്നിവർക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ ഷാജഹാൻ എന്ന യുവാവിനെതിരെ ദമ്പതികൾ പോലീസിൽ പരാതി നൽകി.
മാലിന്യം ശേഖരിക്കുന്നതിനായി വീടുകളിൽ നിന്ന് ഈടാക്കുന്ന 200 രൂപയുടെ യൂസർ ഫീ കുടിശിക ചോദിച്ചെത്തിയപ്പോഴാണ് തർക്കമുണ്ടായത്. ഇവിടെയുള്ള ഇരുനില വീടിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബം തുക നൽകാൻ കഴിയില്ലെന്ന് അറിയിച്ചു.
തുടർന്ന് ഇവർ മുകളിലത്തെ നിലയിൽ താമസിക്കുന്ന ഷാജഹാന്റെ കുടുംബത്തിൽ നിന്നും 200 രൂപ വാങ്ങി ഹരിതകർമസേനാംഗങ്ങൾക്ക് നൽകി. ഈ തുകയുമായി മടങ്ങാൻ തുടങ്ങുന്പോൾ മുകൾനിലയിൽ നിന്നിറങ്ങിവന്ന ഷാജഹാൻ തങ്ങളെ മർദിക്കുകയായിരുന്നുവെന്ന് സിജോ വർഗീസ് പറഞ്ഞു.
ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും പരിക്കേറ്റ സിജോ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെ നടപടിയെടുക്കാൻ തയാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കേസ് ഒത്തുതീർപ്പാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
അതേസമയം, ഹരിതകർമസേനാംഗങ്ങളായ ദമ്പതികൾ തങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് താഴത്തെ നിലയിൽ താമസിക്കുന്ന കുടുംബവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഹരിതകർമസേനാംഗങ്ങളെ മർദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും കൗൺസിലർ പ്രജിത്ത് വ്യക്തമാക്കി.
Kerala
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ രണ്ടു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവ ദമ്പതിമാർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ റിഫ്നാസ് ഹമീദ് മുഹമ്മദ് ഷെരീഫ് (26), ഭാര്യ ജനോഫർ ഖാദർ ബീവി ഉമർ ഫാറൂഖ് (23) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
തിങ്കളാഴ്ച അബുദാബിയിൽ നിന്നുള്ള വിമാനത്തിലാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. ഇവരുടെ അസ്വാഭാവികമായ പെരുമാറ്റവും നടത്തവും ശ്രദ്ധയിൽപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ടിൽ ഡിജിപി ഇന്ന് ശിപാർശ സമർപ്പിച്ചേക്കും.
റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. നിയമോപദേശവും എം.ആർ. അജിത് കുമാറിന്റെ വിശദീകരണവും ഉൾപ്പെടുത്തിയായിരിക്കും ഡിജിപി റിപ്പോർട്ട് സമർപ്പിക്കുക. റിപ്പോർട്ട് ഡിജിപിക്ക് ലഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു.
എന്നാൽ രണ്ടാഴ്ച പിന്നിട്ടിട്ടും റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാത്തതിനെതിരെ യുഡിഎഫിലും കോൺഗ്രസിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് ഡിജിപി റിപ്പേർട്ട് സമർപ്പിക്കുന്നത്.
അതേസമയം അജിത് കുമാർ വിഷയത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ടെന്നും സർക്കാർ നടപടികൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായാലും മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
NRI
ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
National
ന്യൂഡൽഹി: ആ ഭീകരന്റെ ആവശ്യംകേട്ട് കോടതിയിലുണ്ടായിരുന്നവർ മുഖംപൊത്തി ചിരിച്ചു. തിഹാർ ജയിലിലെ ഭക്ഷണം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തമായി പാചകം ചെയ്തു കഴിക്കാനുള്ള അനുമതി നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. കൂടാതെ, തനിക്ക് ആവശ്യമായിവരുന്ന അടുക്കള സാധനങ്ങളുടെ നീണ്ട ലിസ്റ്റും അയാൾ കോടതിയിൽ സമർപ്പിച്ചു.
തീവ്രവാദക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്ത് ഡൽഹി തിഹാർ ജയിലിൽ അടച്ച അമേരിക്കൻ പൗരനും വിദേശ കൂലിപ്പടയാളിയുമായ മാത്യു ആരോൺ വാൻഡൈക് ആണ് ജയിൽ ഭക്ഷണത്തിനെതിരേ കോടതിയെ സമീപിച്ചത്. ജയിലിൽ നൽകുന്ന എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കുന്നില്ലെന്നും, അതിനാൽ സ്വന്തമായി ഭക്ഷണം പാകം ചെയ്യാൻ അനുവദിക്കണമെന്നുമാണ് ഇയാൾ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ജയിൽ ഭക്ഷണം കാരണം കഴിഞ്ഞ അന്‍പതു ദിവസത്തിലേറെയായി താൻ നിരാഹാരത്തിലാണെന്നും ഭീകരൻ അവകാശപ്പെടുന്നു.
ഇന്ത്യൻ ജയിലുകളിൽ നൽകുന്ന സാധാരണ ഭക്ഷണം കഴിച്ച് ശീലമില്ലാത്തതിനാൽ കഴിഞ്ഞ മേയ് ആറു മുതൽ താൻ കടുത്ത നിരാഹാര സമരം നടത്തുകയാണെന്ന് മാത്യു വാൻഡൈക്കിന്റെ ഹർജിയിൽ പറയുന്നു. പോഷകാഹാരക്കുറവുകൊണ്ട് തന്റെ ശരീരഭാരം 14 കിലോയോളം കുറഞ്ഞുവെന്നും അമേരിക്കൻ ഭീകരൻ പറഞ്ഞു.
പ്രതിയുടെ ആരോഗ്യനില വഷളാകാതിരിക്കാൻ സ്വന്തം ചിലവിൽ ജയിലിനുള്ളിൽ ഇൻഡക്ഷൻ കുക്കർ, പാത്രങ്ങൾ, പച്ചക്കറി അരിയുന്നതിനുള്ള ചോപ്പർ എന്നിവ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കൂടാതെ പോത്തിറച്ചി, ചിക്കൻ, ചെമ്മീൻ, പാസ്ത, നൂഡിൽസ്, ഒലീവ് ഓയിൽ, സോയ മിൽക്ക്, കുപ്പിവെള്ളം എന്നിവ സ്വന്തം നിലയ്ക്കു വാങ്ങാൻ അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള മുഴുവൻ ചിലവും തന്റെ കുടുംബം വഹിച്ചുകൊള്ളാമെന്നും ഭീകരൻ ഹർജിയിൽ വ്യക്തമാക്കുന്നു. ഈ അപേക്ഷയിൽ കോടതി തിഹാർ ജയിൽ അധികൃതരുടെ മറുപടി തേടിയിട്ടുണ്ട്. കേസ് ജൂലൈ 21-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഇന്ത്യയിൽ നിരോധിച്ച വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ എത്തിക്കുകയും ഡ്രോൺ യുദ്ധമുറകളിൽ പരിശീലനം നൽകുകയും ചെയ്തു എന്ന ഗുരുതരമായ കുറ്റമാണ് മാത്യു വാൻഡൈക്കിനെതിരേ ചുമത്തിയിട്ടുള്ളത്. മാർച്ച് 13-ന് കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് ഇയാളെയും സംഘത്തിൽപ്പെട്ട ആറ് യുക്രൈൻ പൗരന്മാരെയും എൻഐഎ പിടികൂടിയത്. പ്രതികൾ ഇന്ത്യക്കെതിരേ ഭീകരപ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയതായും വൻ ആയുധശേഖരം സൂക്ഷിക്കുന്ന ഭീകരസംഘങ്ങളുമായി ഇവർക്കു നേരിട്ടു ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
യുക്രൈൻ സ്വദേശികളായ 14 പേരടങ്ങുന്ന സംഘം വിനോദസഞ്ചാര വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നീട് ഇവർ അസം, മിസോറാം വഴി മ്യാൻമറിലേക്കു കടക്കുകയും അവിടെയുള്ള സായുധ സംഘടനകൾക്ക് ഡ്രോൺ സാങ്കേതികവിദ്യ കൈമാറാൻ ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്തുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. നിലവിൽ മാത്യു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: ബലാത്സംഗം പൊതുസമൂഹത്തിനോടുള്ള കുറ്റകൃത്യമായതിനാല്‍ പ്രതിശ്രുതവരന് ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന പരാതിയിലെടുത്ത കേസ് ഒത്തുതീര്‍പ്പായാലും റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.
കമിതാക്കളായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വിവാഹനിശ്ചയത്തിനുശേഷം വരന് തന്റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ കളമശേരി പോലീസെടുത്ത കേസ് റദ്ദാക്കാനാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ വിസമ്മതിച്ചത്.
സംഭവത്തിനുശേഷം തന്നെ കൂട്ടുകാര്‍ക്കുമുന്നില്‍ അധിക്ഷേപിച്ചെന്നും വിവാഹത്തിനു തയാറായില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍, തമ്മില്‍ വിവാഹിതരാകുന്നതിനാല്‍ കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി പരാതിക്കാരി നല്കിയ സത്യവാങ്മൂലത്തോടൊപ്പമായിരുന്നു കേസ് റദ്ദാക്കാനുള്ള വരന്റെ ഹര്‍ജി.
എന്നാല്‍, കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം സമൂഹത്തിനെതിരായ ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ കുറ്റകൃത്യത്തെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ തര്‍ക്കമായി മാത്രം കാണാനാകില്ല. അതിനാല്‍ ഒത്തുതീര്‍പ്പ് ഈ കേസില്‍ ബാധകമല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സമാനരീതിയില്‍ കോടതിയെ സമീപിച്ചെങ്കിലും പിന്നിട് ഹര്‍ജി പിന്വലിച്ചതില്നിന്നു യുവതിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ലന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
NRI
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ സ്ത്രീകളെ തോക്കുചൂണ്ടി ക്രൂരമായി ലൈംഗികാക്രമണത്തിന് ഇരയാക്കിയ 20 വയസുകാരന് കോടതി നാല് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജെയ്ഡൻ ഡെമൗഷെ എന്ന യുവാവിനാണ് ഹാരിസ് കൗണ്ടി കോടതി കടുത്ത ശിക്ഷ നൽകിയത്.
2024 ഒക്ടോബർ, നവംബർ മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. നോർത്ത് ഹൂസ്റ്റണിലെ ഏക്കേഴ്സ് ഹോംസ് പ്രദേശത്തെ അപ്പാർട്ട്മെന്റുകളിൽ താമസിച്ചിരുന്ന അഞ്ച് സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.
മുഖംമൂടി ധരിച്ചും തോക്ക് ചൂണ്ടിയും അപ്പാർട്ട്മെന്റുകളിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണങ്ങൾ. ഇരകളിൽ ചിലർ കോടതിയിൽ നൽകിയ സാക്ഷിമൊഴികളിൽ, സംഭവത്തിന് ശേഷം വീടിന് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും മാനസികമായി തകർന്നുപോയെന്നും വ്യക്തമാക്കി.
ഇയാൾക്കെതിരേയുള്ള നാല് ലൈംഗികാക്രമണ കേസുകളിൽ കുറ്റം തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി പേറ്റൻ പീബിൾസ് നാല് വ്യത്യസ്ത ജീവപര്യന്തം ശിക്ഷകൾ വിധിച്ചത്.
കോടതി വിധിയനുസരിച്ച് പ്രതിക്ക് 2056ന് മുമ്പ് യാതൊരു കാരണവശാലും പരോൾ ലഭിക്കില്ല. സമൂഹത്തിന് ഭീഷണിയായ ഒരു അക്രമിക്കെതിരേ അതിജീവിച്ചവരുടെ ധീരതയെ മാനിച്ചുകൊണ്ട് നൽകിയ മാതൃകാപരമായ ശിക്ഷയാണിതെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
Kerala
കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള കുറ്റകൃത്യങ്ങളില്‍ അതിവേഗ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിക്കുന്നതില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഒരു കുറ്റം നടന്ന് നൂറു ദിവസത്തിനുള്ളില്‍ത്തന്നെ അന്വേഷണവും വിചാരണയും പൂര്‍ത്തിയാക്കി പ്രതിയെ ജയിലിലെത്തിക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നുണ്ട്.
ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. പ്രോസിക്യൂഷന് ഡയറക്ടറേറ്റിന്റെ ലോഗോ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ ഓണ്‍ലൈനായി പ്രകാശനം ചെയ്തു.
രജതജൂബിലി സുവനീറിന്റെ കവര്‍ ചിത്ര പ്രകാശനം അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് നിര്‍വഹിച്ചു. ടി.എ. ഷാജി, കെ.കെ. ഫരീദ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
NRI
ഗ്രീൻസ്ബോറോ: നാല് വയസുകാരിയായ മകളെ കാറിനുള്ളിലെ കടുത്ത ചൂടിൽ തനിച്ച് ഉപേക്ഷിച്ച് കൊലപ്പെടുത്തിയ പിതാവിനെതിരേ പോലീസ് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.
നോർത്ത് കരോലിനയിലെ ഗ്രീൻസ്ബോറോ സ്വദേശിയായ ഷൈഹൈം ഡീയോൺ മൂർ (30) ആണ് ഈ ക്രൂരതയ്ക്ക് പിടിയിലായത്. കഴിഞ്ഞ സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കടുത്ത ചൂടുള്ള സമയത്ത് കുട്ടിയെ ദീർഘനേരം കാറിനുള്ളിൽ ശ്രദ്ധിക്കാതെ വിട്ടതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തി. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സെപ്റ്റംബർ 24ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആദ്യം കുട്ടികളോടുള്ള ക്രൂരതയ്ക്കും അശ്രദ്ധയ്ക്കും ഇയാൾക്കെതിരേ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് 2.5 ലക്ഷം ഡോളറിന്റെ ബോണ്ടിൽ ഇയാൾ ജയിലിലായിരുന്നു.
എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ ഫെബ്രുവരി മൂന്നിന്, ഡിറ്റക്ടീവുകൾ പിതാവിനെതിരേ "ഫസ്റ്റ് ഡിഗ്രി മർഡർ' (ഒന്നാം ഡിഗ്രി കൊലപാതകം) ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പോലീസ് പറഞ്ഞു.
മനഃപൂർവം ശാരീരിക പരിക്കേൽപ്പിച്ച് എന്ന കുറ്റവും ഇയാൾക്കെതിരേ നിലനിൽക്കുന്നുണ്ട്. നിലവിൽ ജാമ്യമില്ലാതെ ഗിൽഫോർഡ് കൗണ്ടി ജയിലിൽ കഴിയുകയാണ് പ്രതി.
കുട്ടികളെ വാഹനങ്ങളിൽ തനിച്ച് ഇരുത്തുന്നതിലെ അപകടത്തെക്കുറിച്ച് വീണ്ടും ലോകത്തിന് മുന്നിൽ ഒരു മുന്നറിയിപ്പായി ഈ സംഭവം മാറിയിരിക്കുകയാണ്.
Kerala
കൊച്ചി: സ്ത്രീധനം നല്‍കുന്നതും കുറ്റമായി കണക്കാക്കുന്ന സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് ഒഴിവാക്കണമെന്ന ശിപാര്‍ശ കേരള നിയമ പരിഷ്കരണ കമ്മീഷന് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സ്ത്രീധനത്തെ വരനോ വരന്റെ കുടുംബമോ ആവശ്യപ്പെടുന്ന സ്വത്തോ സെക്യൂരിറ്റിയോ ആയി കാണണമെന്നും ഇതാവശ്യപ്പെടുന്നത് കുറ്റകരമാക്കണമെന്നുമാണ് ശിപാര്‍ശയില്‍ പറയുന്നത്. സ്ത്രീധനം നല്‍കുന്നതിനെ കുറ്റമായി കണക്കാക്കുന്നത് സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാതെയാണെന്നടക്കം ചൂണ്ടിക്കാട്ടി.
എറണാകുളം സ്വദേശിനിയായ ടെല്‍മി ജോളി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
വിഷയം വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 11നകം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി.
NRI
ടെക്സസ്: ക്ലാസ് മുറിക്കുള്ളിലുണ്ടായ തർക്കത്തിനിടെ സഹപാഠിയുടെ കുത്തേറ്റ ഹൈസ്കൂൾ വിദ്യാർഥി മരിച്ചു. ബേടൗണിലെ സ്റ്റെർലിംഗ് സ്കൂളിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
വഴക്കിനെ തുടർന്ന് 18 വയസുള്ള വിദ്യാർഥി പ്രായപൂർത്തിയാകാത്ത സഹപാഠിയെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ എയർ ആംബുലൻസ് വഴി ടെക്സസ് മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം സ്കൂളിൽ വിമാനം ഇറക്കാൻ കഴിയാത്തതിനാൽ ആദ്യം ആംബുലൻസിൽ വിമാനത്താവളത്തിൽ എത്തിച്ച ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ആക്രമണം നടത്തിയ 18 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടർന്ന് സ്കൂളിൽ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇത് നീക്കി.
കാമ്പസിൽ നിലവിൽ മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ സ്വകാര്യത മാനിച്ച് ഇവരുടെ പേരുവിവരങ്ങൾ സ്കൂൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് 41 പേരില്‍നിന്നായി 33,80,000 രൂപ തട്ടിയെടുത്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഇടപ്പള്ളി നോര്‍ത്ത് ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്ളോറെന്‍സോ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നിസാമുദീനെ(50)യാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ യുവതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
എളമക്കര പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകളാണ് എടുത്തിട്ടുള്ളത്.
ഓസ്ട്രയയിലെ വെയര്‍ ഹൗസില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പാലക്കാട് സ്വദേശിയില്‍നിന്നും സഹോദരനില്‍നിന്നും 2023 ജൂണ്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ ആറു വരെയുള്ള കാലയളവില്‍ നിസാമുദീന്‍ നേരിട്ടും ഗൂഗിള്‍ പേ വഴിയും 2,25,000 രൂപ തട്ടിയെടുത്തതിനാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍നിന്ന് 2025 മാര്‍ച്ച് 19 മുതല്‍ 22 വരെയുളള കാലയളവില്‍ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേയിലൂടെയും ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും ജോലി ലഭിക്കാതായതോടെ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകനു കിംസ് ആശുപത്രിയില്‍ നഴ്സിംഗ് അഡ്മിഷന് തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 1,40,000 രൂപ പണമായും പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേയിലൂടെയും 1,60,000 രൂപയും തട്ടിയെടുത്തു.
അഡ്മിഷന് ലഭിക്കാതെ വന്നതിനെത്തുടർന്നു പണം തിരികെ കൊടുക്കാതായതോടെയാണ് ഇദ്ദേഹവും പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായവര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Kerala
കൊച്ചി: യുവനടിയുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ പോലീസ് പറഞ്ഞു.
Kerala
പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച സംഭവം ആത്മഹത്യ എന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ലെന്നും മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് വിലയിരുത്തുന്നത്.
അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃവീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചന(20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റത്തിനു കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തിരുന്നു.
അർച്ചന ഭർതൃവീട്ടിൽ കടുത്ത മാനസിക, ശാരീരിക പീഡനങ്ങൾ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. മനയ്ക്കലക്കടവ് വെളിയത്തുപറന്പിൽ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അർച്ചന.
ഏഴു മാസം മുൻപായിരുന്നു ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം. അന്നുമുതൽ വീട്ടുകാരുമായി ബന്ധപ്പെടാൻ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛൻ ഹരിദാസ് പറഞ്ഞു. വിവാഹത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മകൾ നല്ലനിലയിൽ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
മകളെ ഒരിക്കൽ അളഗപ്പനഗർ പോളിടെക്നിക്കിനു മുന്പിൽവച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോൾ അർച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാൻ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അർച്ചനയുടെ സഹോദരി അനു പറഞ്ഞു. അർച്ചനയുടെ മരണത്തിൽ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Kerala
അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍, മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിനു തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചു വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്, കാരേക്കുടി എഎസ പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാല്‍, പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസഐ സുരേഷ് ബാബു, എഎസ്ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ്, പ്രദീപ് അറസ്റ്റിനു നേതൃത്വം നല്കി.
NRI
ഡാളസ്: ഡൗൺടൗൺ ഡാളസിലെ ഒരു നിശാക്ലബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ രണ്ടോടെ കൊമേഴ്സ് സ്ട്രീറ്റിലെ നിശാക്ലബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ് നടന്നത്.
ക്ലബിനുള്ളിൽ ആരംഭിച്ച വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാളസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.
NRI
ഷിക്കാഗോ: ഷിക്കാഗോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശത്ത് ബാങ്ക് കൊള്ളയടിച്ചയാളുടെ ചിത്രങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടു. പ്രതിക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
ഈ മാസം എട്ടിന് ഉച്ചയ്ക്ക് 12.05 ഓടെയാണ് സെന്റ് ചാൾസിലെ 135 സ്മിത്ത് റോഡിലുള്ള യുഎസ് ബാങ്കിൽ കവർച്ച നടന്നതെന്ന് പ്രാദേശിക നിയമപാലകരും എഫ്ബിഐയും അറിയിച്ചു.
ബാങ്കിൽ പ്രവേശിച്ച പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ഏകദേശം ആറ് അടി ഉയരവും നല്ല കായികക്ഷമതയുമുള്ള 40 വയസ് തോന്നിക്കുന്ന കറുത്തവർഗക്കാരനാണ് പ്രതിയെന്നാണ് എഫ്ബിഐയുടെ വിവരണം.
എത്ര പണം മോഷ്ടിക്കപ്പെട്ടുവെന്ന് എഫ്ബിഐ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
Kerala
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Kerala
ആലപ്പുഴ: അയല്‍വാസികള്‍ തമ്മിലുള്ള സര്‍ക്കത്തിനിടെ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ആലപ്പുഴ ബീച്ചിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ ആലപ്പുഴ സ്വദേശി ജോസ് അറസ്റ്റിലായി.
ജോസിന് യുവതിയുടെ വീട്ടുകാരുമായി തര്‍ക്കമുണ്ടായിരുന്നു. രാത്രി ജോസ് വീട്ടിലെത്തി അസഭ്യം വിളിച്ചു. പെണ്‍കുട്ടി എതിര്‍ത്തതോടെ തിരിച്ചുപോയ ഇയാള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളുമായി തിരികെയെത്തി യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സിഗരറ്റ് ലൈറ്റര്‍ കത്തിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപെടുകയായിരുന്നു.
സംഭവത്തിനു പിന്നാലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലപ്പുഴ സൗത്ത് പോലീസ് ജോസിനെ കസ്റ്റഡിയിലെടുത്തത്.
Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി ചെയ്തു. ഈസ്റ്റ് പോസ്റ്റ് ഓഫീസിനു സമീപം താമസിക്കുന്ന പുലിയിടശേരിൽ രഘുനാഥൻ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുധ കുത്തേറ്റ് രക്തം വാർന്ന് വീടിന് മുറ്റത്തു കിടക്കുകയായിരുന്നു. രഘുനാഥൻ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലുമായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന മകന് മാതാപിതാക്കളെ ഫോണില്‍ വിളിച്ചപ്പോള്‍ ആരും എടുത്തില്ല. തുടര്‍ന്ന് ഒരു സുഹൃത്തിനെ അന്വേഷിക്കാന്‍ പറഞ്ഞു വിടുകയായിരുന്നു. അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്.
കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കീഴ്വായ്പുർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനോടു സാദൃശ്യമുള്ള അറുപത് വയസുതോന്നിക്കുന്നയാളുടെ മൃതദേഹം തലശേരിയിലെ പുഴയില്‍ കണ്ടെത്തി. സ്ഥിരീകരണത്തിനായി പോലീസ് ഇവിടേക്കു തിരിച്ചിട്ടുണ്ട്.
കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.
ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രമോദ് പുഴയിലേക്ക് ചാടിയെന്നസംശയം നേരത്തെ തന്നെ പോലീസിനുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്തിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ളോറിക്കൽ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: ഓമനപ്പുഴയിൽ യുവതിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോസ്മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍.
ജോസ്മോന്റെ ഭാര്യയുടെയും മാതാപിതാക്കളുടെയും കൺമുന്നിൽവച്ചായിരുന്നു കൊലപാതകം. തർക്കത്തിനിടെ ജോസ്മോൻ ജാസ്മിന്റെ കഴുത്ത് ഞെരിച്ചു. ഇതോടെ അബോധാവസ്ഥയിലായ ജാസ്മിനെ മുറിയില്‍ കയറ്റി കതകടച്ചു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടത്തി. പിന്നീട് ജോസ്മോന് മകള്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും മകള്‍ അനങ്ങുന്നില്ലെന്നും ബന്ധുക്കളോടും അയല്‍ക്കാരോടും പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ വന്ന് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നുള്ള മരണമല്ലെന്ന് വ്യക്തമാകുകയായിരുന്നു.
ഇതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഭർത്താവുമായി പിണങ്ങി ജാസ്മിൻ ഏറെ നാളുകളായി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. കുറച്ച് ദിവസങ്ങളായി മകൾ വീട്ടില്‍ വൈകിയെത്തുന്നതില്‍ ജോസ്മോന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.